Thursday, January 28, 2010

പ്രയാണം ...

വഴിയിലങ്ങിങ്ങു ചിതറിക്കിടക്കുന്നു
അരികു കൂര്‍ത്തു ള്ളോരായിരം കല്ലുകള്‍
ഇടവിടതെന്‍ടെ നഗ്നപാദങ്ങളില്‍
ചെറിയ നോവിന്റെ സ്പര്‍ശനം നല്‍കുന്നു.

ഇനിയുമേറെ വഴിയുണ്ട് താണ്ടുവാന്‍
അതിലുമേറെ സഹിക്കുവാന്‍ കഷ്ട്ടവും
നിറനിലാവും പകലും ഇരുളുമായി
അനവധി നാളിരുണ്ടു‌ വെളുക്കണം

പൌര്‍ണമി മേഘകീറില്‍ഒളിക്കുമ്പോള്‍
ഇരുള്‍ വളര്‍ത്തുന്ന രാക്കിളി മൂളുമ്പോള്‍
മനസ്സില്‍ ഭീതിയും തേങ്ങലും ആയെന്റെ
ഇടവഴികള്‍ ഞാന്‍ ഒറ്റയ്ക്ക് താണ്ടണം

വലതു മിടതുമായ് മൃതികള്‍ നടക്കുമ്പോള്‍
മുന്‍പില്‍ നീങ്ങുന്ന തോഴനും വീഴുമ്പോള്‍
എവിടെ വെച്ചെന്‍റീ ജീവന്‍ പിണങ്ങിയീ
വ്രെണിത ദേഹം വിടുവതെന്നറിവില്ല

ചെറുചരല്‍കല്ലു പോല്‍ കാലം എറിയുന്നു
നിര മഴ തുള്ളി തന്‍റെ പ്രഹരവും
പുകമറക്കുള്ളില്‍മഞ്ഞെന്നെ ഒളിപ്പിച്ചു
മിനു മിനുപ്പാര്‍ന്ന ഹിമ സൂചി കേറ്റുന്നു

സന്ധ്യ വന്നെത്തും നേരത്ത് കാക്കകള്‍
പടുമര കൊമ്പില്‍ കലപില കൂട്ടുന്നു
മൃതിയടയുന്ന പകലിനെ ഓര്‍ത്തവര്‍
മനസ്സ് പൊട്ടി ക്കരയുകയാവുമോ ?

നഗര തരുണികള്‍ അഭ്യസിപ്പിച്ച പോല്‍
നഗര സന്ധ്യയും നാണം നടിക്കുന്നു
മനസ്സിലോരുപാട് മുഖവും നിറച്ചവര്‍
പുറമേ പുതുതായോരാളിനെ തേടുന്നു.

മൃഗ വികാരത്തിന്‍ കാമന തീര്‍ക്കുവാന്‍
ലഹരി കത്തുന്ന ദ്രാവകം നുകരുവാന്‍
രാവുറക്കം മാറ്റി ഇരുളില്‍ നടക്കുന്നു
പകല്‍ വെളിച്ചത്തെ പേടിച്ചിടുന്നവര്‍

ധവള വര്‍ണത്തില്‍ നഗരം ചിരിക്കുന്നു
ത്വരിത വേഗത്തില്‍ ജീവിതം പായുന്നു
ഇരുള്‌ തേടി തലയൊന്നു ചായ്ക്കുവാന്‍ ഇടറും
നെഞ്ഞുമായ് ആരോ ചലിക്കുന്നു

കഴിയുമെന്കില്‍ ഈ രാവ് മുഴുവനും
തെല്ലൊന്നിരിക്കാതെ യാത്ര ചെയ്തീടേണം അകലെ
ചുടുകാട്ടില്‍ എന്നെ പ്രതീക്ഷിക്കുംഅണയാ
ചിതയൊന്നില്‍ കേറി കിടക്കണം

Wednesday, February 4, 2009

ഇവരും "അവരുടെ " വ്യാപാര ചരക്കുകള്‍ ....

"നിരത്തില്‍ കാക്ക കൊത്തിവലിക്കുന്നു ചത്ത പെണ്ണിന്‍ കണ്ണുകള്‍ മുല ചപ്പി വലിക്കുന്നു നര വര്‍ഗ നവാതിഥി......"
വരി എഴുതിയ കവിക്ക്‌ ആയിരം നമോവാകം ......
ഇന്നു തെരുവോരത്ത് ഞാന്‍ ഈ ഒരു കരളലിയിക്കും കാഴ്ച കണ്ടു ...
ആ കരുവാളിച്ച അര്‍ദ്ധ നഗ്ന മേനിയില്‍ ഈച്ച ആര്‍ക്കാന്‍ തുടങ്ങിയിരുന്നു ...
മാറത്തു ഇഴയുന്ന എലിക്കുഞ്ഞിനോളം പോന്ന ചോരക്കട്ടക്ക് സ്വയം തൊണ്ട നനക്കാന്‍ വിയര്‍പ്പിന്‍റെ നനവെങ്കിലും കിട്ടാന്‍ പ്രിയ ധാത്രിയുടെ ചെളി പുരണ്ട എല്ലിന്കൂട് നക്കാനും ഇല്ലാത്ത മാറത്തെ മുല കണ്ണ് തപ്പാനും തുടങ്ങിയിരിക്കുന്നു ....
ഈ രണ്ടു ജീവനുകള്‍ക്ക് എത്ര നേരമാണ് ആയുസ്സ് ...?
ഈ പിരിയാസ്നേഹങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേ ..?
ഞാന്‍ ഉള്‍പെട്ട അഹങ്കാരത്തിന്‍റെ....ആര്‍ഭാട ത്തിന്‍റെ ...സമൂഹം ഇതിനെന്തു ഉത്തരം തരും ...
രാഷ്ട്രീയ വ്യാപാരം ......ജാതി മത വ്യാപാരം .....ഈശ്വര വ്യാപാരം ..
ഇത്യാദി വ്യാപാരികള്‍ക്കു ഇവരെ വേണ്ട എന്ന് പറയാന്‍ കഴിയുമോ ....?
ഈ പട്ടിണി കോലങ്ങളുടെ പേരും പറഞ്ഞു അധികാരത്തിന്‍റെ സുഖ ശീതള വാഹന , സ്വപ്ന ഗോപുരങ്ങളില്‍ വിരാജിക്കുന്നവരെ നിങ്ങള്‍ നാണം ഉള്ളവര്‍ ആകുന്നതു എപ്പോള്‍ ആണ്....?
കാലം മാപ്പ് നല്‍കാന്‍ നിങ്ങള്‍ നോമ്പ് നോറ്റ് പ്രാര്‍ഥിക്കുക.....
ഞങ്ങളുടെ മനസ്സാക്ഷി ഈര്‍ഷ്യ യോടെ വര്‍ഷിക്കുന്ന ശാപങ്ങള്‍ താങ്ങാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ തലമുറക്കും കഴിയനെ എന്ന് നെഞ്ഞ് ഉരുക്കി പ്രാര്‍ഥിക്കുക ....

Thursday, January 29, 2009

തിരക്കുകളിലെ സ്വകാര്യ അലസോരങ്ങള്‍

"ഡാ ....മാറി നിക്കടാ ....അന്‍റെ ഉമ്മാന്‍റെ വയസ്സ് ഉണ്ടടാ ഇനിച്ച്
തിരക്കുള്ള ബസില്‍ ... കയറ്റിറക്കങ്ങള്‍ ഉള്ള റോഡിലൂടെ ...കുത്തി കുലുങ്ങി ഉള്ള യാത്ര യുടെ ആലസ്യത്തില്‍ സീറ്റില്‍ ചുരുണ്ടു കൂടി കിടന്ന ഞാന്‍ അതിശക്തമായ് ഒരു പെണ്‍ ആക്രോശം കേട്ടാണ് ഞെട്ടി ഉണര്‍ന്നതു ...
എന്താണാവോ കാര്യം ? എന്നറിയാന്‍ ഞാന്‍ സര്‍പ്പം മാളത്തില്‍ നിന്നും തല നീ ട്ടുന്നപോലെ പതുക്കെ ഉയരം കൂടിയ സീറ്റി ല്‍നിന്നും തല പുറത്തേക്ക് നീട്ടി ....
വീണ്ടും പിറുപിറുപ്പിന്‍റെ കടുക് പൊട്ടുന്ന ശബ്ദങ്ങള്‍ പതുക്കെ തെറിച്ചു കൊണ്ടിരുന്നു ...''എന്താ കാര്യം '' കണ്ടക്ടര്‍ ഉത്സാഹം ഇല്ലാത്ത ശബ്ദത്തില്‍ ആരോടോ ചോദിച്ചു...
വീണ്ടും പെണ്‍ ശബ്ദം "അന്‍റെ ബസ്സിലെ കിളി പെണ്ണുങ്ങളെ കെട്ടി പ്പിടിച്ചിട്ടാണ്ടാ ബസില്‍
കേറ്റുന്നത്... അറാംപെര്‍പ്പ്.....തൂ ......
സകല കണ്ണുകളും കിളിയുടെ മുഖത്ത് ആഞ്ഞു പതിച്ചു .....
ചമ്മല്‍ ഏതും ഇല്ലാതെ കിളി വിളിച്ചു പറയുന്നു ..... മങ്കട,,,, മങ്കട ...പോ..പോ..പോവാം ....
ഈ ഞാന്‍ അടക്കം ഉള്ള ഒരാള് പോലും ഒരക്ഷരം മിണ്ടാതെ ഇരുന്നു .... എന്നതായിരുന്നു സത്യം...
ഇതാണ് നമ്മുടെ സാംസ്കാരിക പ്രതികരണം ........
ഈ നിശബ്ദത ഈ കിളിക്കൊരു പ്രോത്സാഹനം ആകുന്നു.....
ഈ കണ്ണടക്കല്‍ ഈ കിളിക്കൊരു ഉത്തേജനം ആകുന്നു ...
നാണിക്കുക .....സാംസ്‌കാരിക കേരളമേ ..... നാണിച്ചു കണ്ണ് പൊത്തുക .....